聖經軟件標識
搜尋圖標

ROM 2

2
ദൈവത്തിന്റെ ന്യായവിധി
1ഹേ മനുഷ്യാ, അപരനെ കുറ്റം വിധിക്കുന്ന നീ ആരുതന്നെ ആയാലും നിന്നെക്കുറിച്ചുള്ള വിധിയിൽനിന്ന് നീ എങ്ങനെ ഒഴിഞ്ഞുമാറും? 2അന്യനെ വിധിക്കുന്ന നീ അതേ പ്രവൃത്തിതന്നെ ചെയ്യുമ്പോൾ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു. ഇതുപോലെയുള്ള പ്രവൃത്തികൾ ചെയ്യുന്നവരുടെ മേലുള്ള ദൈവത്തിന്റെ വിധി ന്യായാനുസൃതമായിരിക്കുമെന്നു നമുക്കറിയാമല്ലോ. 3മറ്റുള്ളവരെ കുറ്റം വിധിക്കുകയും അതേ കുറ്റങ്ങൾതന്നെ ചെയ്യുകയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ ന്യായവിധിയിൽനിന്ന് ഒഴിഞ്ഞുമാറാമെന്നു വിചാരിക്കുന്നുവോ? 4അതോ, ദൈവത്തിന്റെ ദയ അനുതാപത്തിലേക്കു നയിക്കുന്നു എന്നുള്ളതു മനസ്സിലാക്കാതെ, അവിടുത്തെ മഹാദയയും സഹിഷ്ണുതയും നിരന്തരക്ഷമയും നീ തിരസ്കരിക്കുന്നുവോ? 5എന്നാൽ അനുതാപത്തിനു വഴങ്ങാൻ കൂട്ടാക്കാത്ത നീ നിന്റെ ഹൃദയകാഠിന്യം മൂലം, ദൈവകോപം ജ്വലിക്കുകയും നീതിപൂർവകമായ വിധിയുണ്ടാകുകയും ചെയ്യുന്ന ദിവസത്തേക്കു നിനക്കുവേണ്ടിത്തന്നെ നീ ശിക്ഷ കൂട്ടിവയ്‍ക്കുകയാണു ചെയ്യുന്നത്.
6ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തിക്കൊത്തവണ്ണമുള്ള പ്രതിഫലമാണല്ലോ ദൈവം നല്‌കുന്നത്. 7ഇടവിടാതെ സൽക്കർമങ്ങൾ നിഷ്ഠയോടുകൂടി ചെയ്ത്, ശ്രേയസ്സും ബഹുമാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക്, ദൈവം അനശ്വരജീവൻ നല്‌കും; 8സത്യത്തെ ആദരിക്കാതെ, അധർമത്തെ പിന്തുടരുന്ന സ്വാർഥപ്രിയരുടെമേൽ കോപവും ഉഗ്രരോഷവും ചൊരിയും. 9ദുഷ്ടത പ്രവർത്തിക്കുന്ന ഏതൊരു മനുഷ്യനും- ആദ്യം യെഹൂദനും പിന്നീടു വിജാതീയനും- കൊടിയ ദുരിതവും ക്ലേശവും ഉണ്ടാകും. 10എന്നാൽ നന്മ പ്രവർത്തിക്കുന്ന ഏതൊരുവനും-ആദ്യം യെഹൂദനും പിന്നീടു വിജാതീയനും -കീർത്തിയും ബഹുമാനവും സമാധാനവും ഉണ്ടാകും. 11ദൈവത്തിനു പക്ഷപാതമില്ലല്ലോ.
12യെഹൂദമതനിയമം അറിയാതെ പാപം ചെയ്തവർ, നിയമം കൂടാതെ നശിക്കും. നിയമത്തിനു വിധേയരായിരിക്കെ പാപം ചെയ്തവർ നിയമപ്രകാരം വിധിക്കപ്പെടും. 13നിയമസംഹിത ശ്രവിക്കുന്നതുകൊണ്ടു മാത്രം ഒരുവൻ ദൈവസമക്ഷം കുറ്റമില്ലാത്തവനായി അംഗീകരിക്കപ്പെടുകയില്ല; പ്രത്യുത, അത് അനുസരിക്കുന്നവരെ മാത്രമേ കുറ്റമില്ലാത്തവരായി ദൈവം അംഗീകരിക്കുകയുള്ളൂ. 14നിയമസംഹിത ലഭിച്ചിട്ടില്ലാത്ത വിജാതീയർ അത് അനുശാസിക്കുന്ന കാര്യങ്ങൾ സഹജമായ പ്രേരണമൂലം ചെയ്യുമ്പോൾ അവർ തങ്ങൾക്കുതന്നെ ഒരു ധാർമികനിയമമായി പരിണമിക്കുന്നു. 15നിയമം അനുശാസിക്കുന്ന കാര്യങ്ങൾ തങ്ങളുടെ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു, പ്രവൃത്തികൾമൂലം അവർ തെളിയിക്കുന്നു. ഇത് വാസ്തവമാണെന്ന് അവരുടെ മനസ്സാക്ഷിയും സാക്ഷ്യം വഹിക്കുന്നു. എന്തെന്നാൽ അവരുടെ വിചാരങ്ങളിൽ ചിലത് അവരുടെമേൽ കുറ്റം ആരോപിക്കുകയും മറ്റുചിലത് അവരെ ന്യായീകരിക്കുകയും ചെയ്യുന്നു. 16ഞാൻ പ്രസംഗിക്കുന്ന സുവിശേഷപ്രകാരം ദൈവം യേശുക്രിസ്തുവിൽകൂടി എല്ലാ മനുഷ്യരുടെയും രഹസ്യവിചാരങ്ങളെ വിധിക്കുന്ന ആ ദിവസം അതും വെളിപ്പെടും.
യെഹൂദന്മാരും ധർമശാസ്ത്രവും
17നീ യെഹൂദൻ എന്ന് അവകാശപ്പെടുന്നു; ധർമശാസ്ത്രത്തെ നീ ആശ്രയിക്കുകയും ചെയ്യുന്നു. 18ദൈവത്തോടുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നീ അഭിമാനം കൊള്ളുന്നു. നിന്നെപ്പറ്റിയുള്ള ദൈവഹിതം നിനക്കറിയാം. ധർമശാസ്ത്രം പഠിച്ചിട്ടുള്ളതുകൊണ്ട് ഉത്തമമായതു തിരഞ്ഞെടുക്കുന്നതിനു നിനക്കു കഴിയും. 19-20നീ അന്ധന്മാർക്കു വഴികാട്ടിയും അന്ധകാരത്തിലിരിക്കുന്നവർക്കു പ്രകാശവും മൂഢന്മാർക്ക് ഉപദേഷ്ടാവും അറിവില്ലാത്തവർക്ക് അധ്യാപകനുമാണെന്നത്രേ നിന്റെ വിചാരം. ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാരാംശം മുഴുവൻ ധർമശാസ്ത്രത്തിലുണ്ടെന്ന് നിങ്ങൾക്കുറപ്പുണ്ട്. 21നീ മറ്റുള്ളവരെ പഠിപ്പിക്കുന്നല്ലോ. എന്തുകൊണ്ട് സ്വയം പഠിക്കുന്നില്ല? ‘മോഷ്‍ടിക്കരുത്’ എന്നു പ്രസംഗിക്കുന്ന നീ മോഷ്‍ടിക്കുന്നുവോ? 22‘വ്യഭിചാരം ചെയ്യരുത്’ എന്ന് ഉപദേശിക്കുന്ന നീ വ്യഭിചരിക്കുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയങ്ങൾ കവർച്ച ചെയ്യുന്നുവോ? 23ധർമശാസ്ത്രത്തിന്റെ പേരിൽ അഭിമാനംകൊള്ളുന്ന നീ അതു ലംഘിച്ച് ദൈവത്തെ അപമാനിക്കുന്നുവോ? 24‘നിങ്ങൾ നിമിത്തം ദൈവനാമം വിജാതീയരുടെ ഇടയിൽ നിന്ദിക്കപ്പെടുന്നു’ എന്നാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത്.
25നീ ധർമശാസ്ത്രം അനുസരിക്കുന്നവനാണെങ്കിൽ പരിച്ഛേദനകർമം നല്ലതുതന്നെ; എന്നാൽ നീ ധർമശാസ്ത്രം ലംഘിക്കുന്നുവെങ്കിൽ നിന്റെ പരിച്ഛേദനകർമംകൊണ്ട് എന്തു പ്രയോജനം? നീ പരിച്ഛേദനം കഴിക്കാത്തവനോടു തുല്യനല്ലേ? 26പരിച്ഛേദനകർമത്തിനു വിധേയനാകാത്ത വിജാതീയൻ ധർമശാസ്ത്രം അനുസരിക്കുന്നുവെങ്കിൽ പരിച്ഛേദനം നടത്തിയവനെപ്പോലെ ദൈവം അവനെ കരുതുകയില്ലേ? 27എഴുതപ്പെട്ട നിയമസംഹിതയും പരിച്ഛേദനകർമവും ഉള്ളവനെങ്കിലും നിയമം ലംഘിക്കുന്നവനായ നിന്നെ, പരിച്ഛേദനകർമത്തിനു വിധേയനല്ലെങ്കിലും സഹജമായ പ്രേരണയാൽ ധർമശാസ്ത്രം അനുസരിക്കുന്ന വിജാതീയൻ വിധിക്കും. 28ബാഹ്യകർമങ്ങളല്ല ഒരുവനെ യഥാർഥ യെഹൂദനാക്കുന്നത്. യഥാർഥ പരിച്ഛേദനകർമം പുറമേ ചെയ്യുന്ന ഒരു അനുഷ്ഠാനവുമല്ല. 29ആന്തരികമായി യെഹൂദനായിരിക്കുന്നവനത്രേ യഥാർഥ യെഹൂദൻ. യഥാർഥമായ പരിച്ഛേദനകർമം നടക്കേണ്ടത് ഹൃദയത്തിലാണ് - അത് അക്ഷരത്തിലുള്ളതല്ല, ആത്മാവിലുള്ളതാണ്. അങ്ങനെയുള്ളവന് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽ നിന്നുതന്നെ പ്രശംസ ലഭിക്കുന്നു.

目前選定:

ROM 2: malclBSI

醒目顯示

複製

對照

分享

None

想在你所有裝置上儲存你的醒目顯示?註冊帳戶或登入