ISAIA 1:2-20

ISAIA 1:2-20 MALCLBSI

ആകാശമേ കേൾക്കുക; ഭൂതലമേ ശ്രദ്ധിക്കുക; സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ പോറ്റി വളർത്തിയ എന്റെ മക്കൾ എന്നോടു മത്സരിക്കുന്നു. കാളയ്‍ക്കു തന്റെ ഉടമയെയും കഴുതയ്‍ക്കു യജമാനന്റെ പുൽത്തൊട്ടിയെയും അറിയാം; എന്നാൽ ഇസ്രായേൽ ഒന്നും അറിയുന്നില്ല; എന്റെ ജനം ഒന്നും മനസ്സിലാക്കുന്നില്ല. ഹാ! പാപികളായ ജനത! അകൃത്യഭാരംകൊണ്ട് അമർന്ന ജനം! ദുഷ്കർമികളുടെ സന്തതികൾ! ദുർവൃത്തരായ മക്കൾ! അവർ സർവേശ്വരനെ പരിത്യജിച്ചിരിക്കുന്നു; ഇസ്രായേലിന്റെ പരിശുദ്ധനെ വെറുത്തിരിക്കുന്നു. അവർ തീർത്തും അകന്നു പോയിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ട് എന്തു കാര്യം? നിങ്ങൾ നിരന്തരം അനുസരണക്കേടു കാട്ടുന്നു. നിങ്ങളുടെ ശിരസ്സു മുഴുവൻ രോഗഗ്രസ്തം; ഹൃദയം ആകെ തളർച്ചയും. നിങ്ങളുടെ ഉള്ളങ്കാൽമുതൽ ഉച്ചിവരെ വ്രണമാണ്; ക്ഷതങ്ങളും വ്രണങ്ങളും ചോരയൊലിക്കുന്ന മുറിവുകളും മാത്രം. അവ നന്നായി കഴുകുകയോ, വച്ചുകെട്ടുകയോ എണ്ണ പുരട്ടുകയോ ചെയ്തിട്ടില്ല. നിങ്ങളുടെ ദേശം ശൂന്യമായിത്തീർന്നിരിക്കുന്നു. നിങ്ങളുടെ നഗരങ്ങൾ അഗ്നിക്കിരയായി. നിങ്ങളുടെ കൺമുമ്പിൽവച്ചു തന്നെ പരദേശികൾ നിങ്ങളുടെ ദേശം നശിപ്പിച്ചിരിക്കുന്നു; അതു ശൂന്യമായി കിടക്കുന്നു. മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ കാവൽമാടംപോലെയും ഉപരോധിക്കപ്പെട്ട നഗരംപോലെയും യെരൂശലേം പരിത്യജിക്കപ്പെട്ടിരിക്കുന്നു. സർവശക്തനായ സർവേശ്വരൻ നമുക്കുവേണ്ടി ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ, സൊദോമും ഗൊമോറായുംപോലെ നാമും ആകുമായിരുന്നു. സൊദോമിന്റെ അധിപതികളേ, സർവേശ്വരന്റെ അരുളപ്പാട് കേൾക്കുവിൻ. ഗൊമോറാ നിവാസികളേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനം ശ്രദ്ധിക്കുവിൻ. “നിങ്ങൾ അർപ്പിക്കുന്ന അസംഖ്യമായ യാഗങ്ങൾ എനിക്ക് എന്തിന്?” എന്ന് അവിടുന്നു ചോദിക്കുന്നു. മുട്ടാടുകളെ അർപ്പിച്ചുകൊണ്ടുള്ള ഹോമയാഗങ്ങളും കൊഴുപ്പിച്ച മൃഗങ്ങളുടെ മേദസ്സും എനിക്കു മതിയായി. കാളകളുടെയോ കുഞ്ഞാടുകളുടെയോ ആൺകോലാടുകളുടെയോ രക്തത്തിൽ ഞാൻ പ്രസാദിക്കുകയില്ല. എന്റെ സാന്നിധ്യത്തിൽ ഇവയുമായി വന്ന് എന്റെ അങ്കണം ചവുട്ടിമെതിക്കാൻ ആരു നിങ്ങളോടാവശ്യപ്പെട്ടു? വ്യർഥമായ വഴിപാടുകൾ ഇനി കൊണ്ടുവരരുത്; ധൂപം ഞാൻ വെറുക്കുന്നു; നിങ്ങളുടെ അമാവാസിയും ശബത്തും സമ്മേളനങ്ങളും നിങ്ങളുടെ അധാർമികത നിറഞ്ഞ ഉത്സവങ്ങളും എനിക്ക് അസഹ്യമാണ്. നിങ്ങളുടെ അമാവാസി ആഘോഷങ്ങളും ഉത്സവങ്ങളും ഞാൻ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്ക് അസഹ്യം. നിങ്ങൾ കൈ ഉയർത്തി പ്രാർഥിക്കുമ്പോൾ ഞാൻ മുഖം തിരിച്ചുകളയും. നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും ഞാൻ ശ്രദ്ധിക്കുകയില്ല; നിങ്ങളുടെ കരങ്ങൾ രക്തപങ്കിലമാണ്. നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ ദുഷ്കർമങ്ങൾ എന്റെ കൺമുമ്പിൽനിന്നു നീക്കിക്കളയുവിൻ; ദുർവൃത്തിയിൽനിന്നു വിരമിക്കുവിൻ. നന്മ ചെയ്യാൻ പരിശീലിക്കുവിൻ; നീതി ഉറപ്പു വരുത്തുവിൻ; മർദിതനു സഹായം ചെയ്യുവിൻ; അനാഥനു സംരക്ഷണം നല്‌കുവിൻ; വിധവയ്‍ക്കുവേണ്ടി വാദിക്കുവിൻ. “വരൂ, നമുക്കു രമ്യതപ്പെടാം ” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പാണെങ്കിലും ഹിമംപോലെ വെൺമയുള്ളവയായിത്തീരും. അവ രക്താംബരംപോലെ കടുംചുവപ്പാണെങ്കിലും പഞ്ഞിപോലെ വെൺമയുള്ളതാകും. നിങ്ങൾ സ്വന്തമനസ്സാലെ അനുസരിക്കുമെങ്കിൽ ദേശത്തിന്റെ നന്മ അനുഭവിക്കും. എന്നാൽ മത്സരിച്ചാൽ വാളിനിരയായിത്തീരും. ഇതു സർവേശ്വരന്റെ വചനം.

ISAIA 1 വായിക്കുക

ISAIA 1:2-20 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ ISAIA 1:2-20 സത്യവേദപുസ്തകം C.L. (BSI)

ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസം

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.