1 കൊരി. 2:6-16

1 കൊരി. 2:6-16 IRVMAL

എന്നിരുന്നാലും, പക്വത പ്രാപിച്ചവരുടെ ഇടയിൽ, ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ കാലത്തിൻ്റെയോ, മാറ്റപ്പെടുന്നവരായ ഈ കാലഘട്ടത്തിലെ ഭരണാധിപന്മാരുടെയോ ജ്ഞാനമല്ല, ദൈവം ലോകസൃഷ്ടിക്ക് മുമ്പെ നമ്മുടെ തേജസ്സിനായി മുന്നിയമിച്ചതും ഇതുവരെ മറഞ്ഞിരുന്നതുമായ ദൈവത്തിന്‍റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അത് ഈ കാലഘട്ടത്തിലെ ഭരണാധികാരികൾ ആരും അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിൻ്റെ കർത്താവിനെ ക്രൂശിക്കുമായിരുന്നില്ല. “ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. നമുക്കോ ദൈവം അത് തന്‍റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; എന്തെന്നാൽ, ആത്മാവ് സകലത്തെയും, ദൈവത്തിന്‍റെ ആഴങ്ങളെപ്പോലും ആരായുന്നു. മനുഷ്യനിലുള്ളത് അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അതുപോലെ തന്നെ ദൈവത്തിലുള്ളത് ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്ക് ദാനമായി നല്കിയിരിക്കുന്നത് അറിയുവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചത്. അത് ഞങ്ങൾ മാനുഷികജ്ഞാനത്താൽ ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവ് ഉപദേശിക്കുന്ന വചനങ്ങളാൽ തന്നെ പ്രസ്താവിച്ചുകൊണ്ട് ആത്മികന്മാർക്ക് ആത്മികമായത് തെളിയിക്കുന്നു. എന്നാൽ അനാത്മികമനുഷ്യൻ ദൈവാത്മാവിൻ്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു; ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവനു ഗ്രഹിക്കുവാൻ കഴിയുന്നതുമല്ല. ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല. എന്തെന്നാൽ, കർത്താവിന്‍റെ മനസ്സ് അറിഞ്ഞ് അവനെ ഉപദേശിക്കുന്നവൻ ആർ? നാമോ ക്രിസ്തുവിന്‍റെ മനസ്സുള്ളവർ ആകുന്നു.