2 ദിന. 16

16
ആസായുടെ അവസാന വർഷങ്ങൾ
1ആസാ വാഴ്ചതുടങ്ങി മുപ്പത്താറാം ആണ്ടിൽ യിസ്രായേൽ രാജാവായ ബയെശാ യെഹൂദക്കെതിരെ പുറപ്പെട്ടു; ആസായുടെ അടുക്കൽ വരുകയോ പോകയോ ചെയ്യാൻ ആരെയും സമ്മതിക്കാതെ രാമായെ ഉറപ്പായി പണിതു.
2അപ്പോൾ ആസാ, യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്നു വെള്ളിയും പൊന്നും എടുത്ത് ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന് കൊടുത്തയച്ചു: 3എന്‍റെ അപ്പനും നിന്‍റെ അപ്പനും തമ്മിൽ സഖ്യതയുണ്ടായിരുന്നതുപോലെ നമുക്കു തമ്മിൽ സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെവിട്ടു പോകേണ്ടതിന് നീ അവനോടുള്ള നിന്‍റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു.
4ബെൻ-ഹദദ് ആസാ രാജാവിന്‍റെ വാക്കുകേട്ടു തന്‍റെ സേനാധിപതിമാരെ യിസ്രായേൽ പട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭരണ നഗരങ്ങളും പിടിച്ചടക്കി. 5ബയെശാ അത് കേട്ടപ്പോൾ രാമായെ പണിയുന്നത് നിർത്തി വച്ചു. 6അപ്പോൾ ആസാ രാജാവ് എല്ലാ യെഹൂദ്യരെയും കൂട്ടി, ബയെശാ പണിത രാമായുടെ കല്ലും മരവും എടുത്തുകൊണ്ടുപോയി; അവൻ അവ കൊണ്ടു ഗിബ, മിസ്പ, എന്നീ പട്ടണങ്ങൾ പണിതു.
7ആ കാലത്ത് ദർശകനായ ഹനാനി യെഹൂദാ രാജാവായ ആസായുടെ അടുക്കൽവന്ന് അവനോട് പറഞ്ഞത് എന്തെന്നാൽ: “നീ നിന്‍റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാം രാജാവിൽ ആശ്രയിക്കകൊണ്ടു അരാം രാജാവിന്‍റെ സൈന്യം നിന്‍റെ കയ്യിൽനിന്ന് രക്ഷപ്പെട്ടിരിക്കുന്നു. 8കൂശ്യരും, ലൂബ്യരും അനവധി രഥങ്ങളോടും കുതിരപ്പടയാളികളോടും കൂടിയ ഒരു മഹാ സൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്കകൊണ്ടു യഹോവ അവരെ നിന്‍റെ കയ്യിൽ ഏല്പിച്ചുതന്നു. 9യഹോവയുടെ കണ്ണ് തന്നിൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്തന്നെ ബലവാൻ എന്നു കാണിക്കേണ്ടതിന് ഭൂമിയിലെല്ലാടവും നോക്കിക്കൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു; അതുകൊണ്ട് ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.”
10അപ്പോൾ ആസാ ദർശകനോട് കോപിച്ച് അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യം ആസായെ ഉഗ്രകോപാകുലനാക്കി. ആ നാളുകളിൽ ആസാ ജനത്തിൽ ചിലരെ പീഡിപ്പിക്കയും ചെയ്തു. 11ആസായുടെ വൃത്താന്തങ്ങൾ ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നുവല്ലോ. 12തന്‍റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ ആസായുടെ കാലുകളിൽ അതികഠിനമായ രോഗം പിടിച്ചു; എന്നാൽ അവൻ തന്‍റെ രോഗത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചത്. 13ആസാ തന്‍റെ വാഴ്ചയുടെ നാൽപ്പത്തൊന്നാം ആണ്ടിൽ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. 14അവൻ ദാവീദിന്‍റെ നഗരത്തിൽ തനിക്കായി ഉണ്ടാക്കിയിരുന്ന കല്ലറയിൽ അവർ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ വിധിപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവനുവേണ്ടി വലിയോരു ദഹനം ഉണ്ടാക്കുകയും ചെയ്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ദിന. 16: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക