അതിനുശേഷം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ ഈ അനർത്ഥമൊക്കെയും അവനു ഭവിച്ചതു കേട്ടപ്പോൾ അവർ അവരുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു അവനോട് സഹതപിക്കുവാനും അവനെ ആശ്വസിപ്പിക്കുവാനും പോകണമെന്ന് തമ്മിൽ പറഞ്ഞ് ഒത്തുചേർന്നു. അവർ അകലെ വച്ചു നോക്കിയപ്പോൾ അവനെ തിരിച്ചറിഞ്ഞില്ല; അവർ ഉറക്കെ കരഞ്ഞ് വസ്ത്രം കീറി പൊടി വാരി മേലോട്ട് തലയിൽ വിതറി. അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ട് അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാവും പകലും അവനോടുകൂടെ നിലത്തിരുന്നു.