2 ദിനവൃത്താന്തം 12
12
ശീശക്ക് ജെറുശലേമിനെ ആക്രമിക്കുന്നു
1രെഹബെയാമിന്റെ രാജപദവി ഭദ്രമാകുകയും അദ്ദേഹം പ്രബലനാകുകയുംചെയ്തപ്പോൾ, അദ്ദേഹവും അദ്ദേഹത്തോടൊപ്പം എല്ലാ ഇസ്രായേലും#12:1 അതായത്, യെഹൂദാ; 2 ദിനവൃത്താന്തത്തിൽ മിക്കസ്ഥലങ്ങളിലും ഇസ്രായേലിന് യെഹൂദാ എന്ന് ഉപയോഗിച്ചിരിക്കുന്നു. യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു. 2അവർ യഹോവയോട് അവിശ്വസ്തരായിത്തീർന്നതിനാൽ രെഹബെയാമിന്റെ ഭരണത്തിന്റെ അഞ്ചാംവർഷത്തിൽ ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചു. 3ആയിരത്തി ഇരുനൂറ് രഥങ്ങളോടും അറുപതിനായിരം കുതിരപ്പടയോടും ഈജിപ്റ്റിൽനിന്ന് അദ്ദേഹത്തോടുകൂടിവന്ന ലൂബ്യരും സൂക്യരും കൂശ്യരുമായ സംഖ്യയറ്റ കാലാൾപ്പടയോടുംകൂടി ശീശക്ക് ജെറുശലേമിന്റെനേരേവന്നു. 4അദ്ദേഹം യെഹൂദ്യയിൽ കോട്ടകെട്ടി ഉറപ്പിച്ചിരുന്ന നഗരങ്ങൾ പിടിച്ചടക്കി ജെറുശലേംവരെ തന്റെ സൈന്യം എത്തി.
5അപ്പോൾ ശെമയ്യാപ്രവാചകൻ ശീശക്കിനെ പേടിച്ച് ജെറുശലേമിലേക്കു വന്നുചേർന്ന രെഹബെയാമിന്റെയും യെഹൂദ്യയിലെ പ്രഭുക്കന്മാരുടെയും അടുത്തുചെന്ന് ഇപ്രകാരം പറഞ്ഞു, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ എന്നെ ഉപേക്ഷിച്ചു; അതിനാൽ ഞാൻ ഇപ്പോൾ നിങ്ങളെ ഉപേക്ഷിച്ച് ശീശക്കിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.’ ”
6അപ്പോൾ ഇസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ താഴ്ത്തി, “യഹോവ നീതിമാൻ” എന്നു മറുപടി പറഞ്ഞു.
7അവരുടെ ഹൃദയനിലയ്ക്കു വ്യത്യാസം#12:7 മൂ.ഭാ. സ്വയം താഴ്ത്തി വന്നു എന്ന് യഹോവ കണ്ടപ്പോൾ യഹോവയുടെ ഈ അരുളപ്പാടു ശെമയ്യാവിനുണ്ടായി: “അവർ തന്നെത്താൻ വിനയപ്പെട്ടതിനാൽ ഞാനവരെ നശിപ്പിച്ചുകളയുകയില്ല; ഞാനവർക്കു വേഗംതന്നെ മോചനം നൽകും. ശീശക്കിലൂടെ ഞാൻ എന്റെ ഉഗ്രകോപം ജെറുശലേമിന്മേൽ ചൊരിയുകയില്ല. 8എന്നിരുന്നാലും എന്നെ സേവിക്കുന്നതും അന്യദേശങ്ങളിലെ രാജാക്കന്മാരെ സേവിക്കുന്നതുംതമ്മിലുള്ള അന്തരം മനസ്സിലാക്കത്തക്കവണ്ണം അവർ ശീശക്കിന്റെ ആശ്രിതരായിരിക്കും.”
9ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചപ്പോൾ യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും അമൂല്യവസ്തുക്കളെല്ലാം കവർന്നുകൊണ്ടുപോയി. ശലോമോൻ പണികഴിപ്പിച്ചിരുന്ന സ്വർണപ്പരിചകൾ സഹിതം സകലതും അദ്ദേഹം അപഹരിച്ചു. 10അതിനാൽ, അവയുടെ സ്ഥാനത്തുവെക്കുന്നതിന് രെഹബെയാംരാജാവ് വെങ്കലംകൊണ്ടുള്ള പരിചകളുണ്ടാക്കി അവ കൊട്ടാരകവാടത്തിന്റെ കാവൽക്കാരുടെ അധിപതികളെ ഏൽപ്പിച്ചു. 11രാജാവു യഹോവയുടെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അംഗരക്ഷകർ പരിചകളും ഏന്തിക്കൊണ്ട് അദ്ദേഹത്തെ അനുഗമിച്ചിരുന്നു; അതിനുശേഷം അവർ അവ കാവൽമുറിയിൽ തിരികെ വെക്കും.
12രെഹബെയാം തന്നെത്താൻ വിനയപ്പെട്ടതുമൂലം, അദ്ദേഹത്തെ മുഴുവനായി നശിപ്പിച്ചുകളയാതെ യഹോവയുടെ കോപം അദ്ദേഹത്തെ വിട്ടുമാറി. യെഹൂദ്യയിൽ അൽപ്പം നന്മ തീർച്ചയായും അവശേഷിച്ചിരുന്നു.
13രെഹബെയാംരാജാവ് സ്വയം ജെറുശലേമിൽ നിലയുറപ്പിച്ച് രാജാവായി തുടർന്നു. രാജാവായപ്പോൾ അദ്ദേഹത്തിനു നാൽപ്പത്തൊന്നുവയസ്സായിരുന്നു. തന്റെ നാമം സ്ഥാപിക്കുന്നതിന് ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും യഹോവ തെരഞ്ഞെടുത്ത ജെറുശലേംനഗരത്തിൽ അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു. 14രെഹബെയാം യഹോവയെ അന്വേഷിക്കാൻ മനസ്സുവെച്ചില്ല; അതിനാൽ അദ്ദേഹം ദുഷ്ടത പ്രവർത്തിച്ചു.
15രെഹബെയാമിന്റെ ഭരണകാലത്തെ സംഭവങ്ങളെല്ലാം ആദ്യവസാനം ശെമയ്യാപ്രവാചകന്റെ രേഖകളിലും ദർശകനായ ഇദ്ദോയുടെ വംശാവലി സംബന്ധമായ രേഖകളിലും രേഖപ്പെടുത്തിയിട്ടില്ലേ? രെഹബെയാമും യൊരോബെയാമുംതമ്മിൽ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു. 16രെഹബെയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ അബീയാം പിതാവിനു പകരം രാജാവായി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ദിനവൃത്താന്തം 12: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
![None](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fml.png&w=128&q=75)
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.